ലുലു ഗ്രൂപ്പ് ആദ്യമായി ഓഹരി വിൽക്കുന്നു; മുന്നിലുള്ളത് വൻ പദ്ധതികൾ

ദുബായ്: അബുദാബി ആസ്ഥാനമായ രാജ്യാന്തര ഹൈപ്പർ, സൂപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ്, ആദ്യമായി ഓഹരി വിൽക്കുന്നു. ലുലുവിന്റെ ഇന്ത്യൻ സ്ഥാപനങ്ങൾ ഓഹരി വിൽപ്പനയിലേക്ക് ഇല്ല. ഗൾഫിൽ അടുത്ത വർഷം ഓഹരി വിൽപന (ഐപിഒ) ലക്ഷ്യമാക്കി മോളിസ് ആൻഡ് കമ്പനിയെ ഉപദേഷ്ടാവായി നിയോഗിച്ചതായി ലുലു ഗ്രൂപ്പ് അറിയിച്ചു. 

ഓഹരി വിൽപനയെ കുറിച്ച് ആലോചനയുണ്ടെന്നു ചെയർമാൻ എം.എ. യൂസഫലി നേരത്തെ സൂചിപ്പിച്ചിരുന്നു. ലുലു ജീവനക്കാർക്കായിരിക്കും ഓഹരിയിൽ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജിസിസി രാജ്യങ്ങളിൽ 239 സ്ഥാപനങ്ങളുള്ള ലുലു ഗ്രൂപ്പ് നിലവിലുള്ള സ്ഥാപനങ്ങളുടെ വികസനത്തിനു പുറമെ ഇറാഖ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ പുതിയ സൂപ്പർ മാർക്കറ്റുകൾ അടക്കം വൻ പദ്ധതികളാണ് അടുത്ത വർഷം നടപ്പാക്കുന്നത്. 

ഇതിനു മുന്നോടിയായാണ് ഓഹരി വിൽപന. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനാണ് സാധ്യത. എത്ര ശതമാനം ഓഹരി വിൽക്കും എന്ന് മോളിസ് ആൻഡ് കമ്പനിയുടെ പഠനത്തിനു ശേഷം തീരുമാനിക്കും. യുഎഇ വീസ ഉള്ള ആർക്കും ഓഹരി വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *