തിരുവനന്തപുരം: ഇന്ത്യൻ കൂടിയേറ്റ തൊഴിലാളികൾക്കെതിരെയുള്ള ഡൊണാൾഡ് ട്രമ്പ് സർക്കാരിന്റെ നടപടി മനുഷ്യാവകാശലംഘനമാണെന്നും, ഇതെ കുറിച്ചുള്ള മോദിസർക്കാരിന്റെ പ്രതികരണം പ്രതിഷേധാർഹമാണെന്നും കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
കൈകളിലും കാലുകളിലും ചങ്ങലകളിട്ട് നാൽപതു മണിക്കൂർ കൂടിയേറ്റ തൊഴിലാളികളെ സൈനിക വിമാനങ്ങളിൽ പ്രാഥമിക സൗകര്യങ്ങൾ നിഷേധിച്ച് ഇന്ത്യയിലേക്ക് കയറ്റി വിടുകയായിരുന്നു. ഗുജറാത്ത്, പഞ്ചാബ, യുപി, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് വിലങ്ങിട്ട് നടതള്ളിയത്. ഇത് ഐക്യരാഷ്ട്ര സഭയുടെ കൂടിയേറ്റം സംബന്ധിച്ച കൺവൻഷന്റെ പ്രമേയങ്ങൾക്ക് എതിരാണ്.
ഇന്ത്യാ ഗവർമ്മെണ്ട് രാജ്യത്തെ പൗരന്മാരുടെ ആത്മാഭിമാനത്തെ മാനിക്കണം. ട്രമ്പിനോടല്ല രാജ്യത്തെ പൗരന്മാരോടാണ് കേന്ദ്ര ഭരണാധികാരികൾക്ക് വിധേയത്വം വേണ്ടത്. അമേരിക്കയുടെ എല്ലാ നയങ്ങളോടും വിനീത ദാസ്യത്തോടെ നിൽക്കുന്ന സാമ്രാജ്യത്വ പക്ഷപാതിത്വം സ്വതന്ത്ര ഇന്ത്യയുടെ പാരമ്പര്യങ്ങൾക്ക് എതിരായതാണ്. അമേരിക്കയിൽ തൊഴിലെടുത്ത് ജീവിക്കുന്ന ഇന്ത്യൻ പ്രവാസി തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാൻ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നതായി പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു.