ദുബായ്: മുംബൈയും ദുബായും കൈകോർത്തപ്പോൾ, ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ മരിച്ച ഒരാളുടെ മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവന്ന് സംസ്കാരം. ദുബായ് ആസ്ഥാനമായുള്ള എംഎച്ച് ഗ്രൂപ്പിന്റെ സ്ഥാപകനും ഉടമയുമായ ഹേംചന്ദ് ചതുർഭുജ് ദാസ് ഗാന്ധി (85)യുടെ അന്ത്യാഭിലാഷം പൂർത്തിയാക്കാൻ പക്ഷേ മക്കൾക്ക് ഏറെ കടമ്പകൾ കടക്കേണ്ടി വന്നു.
ആറ് പതിറ്റാണ്ടായി യുഎഇയിൽ താമസിച്ചിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച ജന്മനാടായ മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് അന്തരിച്ചത്. തനിക്ക് മികച്ച ജീവിതം തന്ന മണ്ണിൽ തന്നെ വേണം തനിക്ക് അവസാന നിദ്ര എന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. ഇതനുസരിച്ച് ദുബായിലെത്തിച്ച മൃതദേഹം ജബൽ അലിയിലെ പുതിയ സെമിത്തേരിയിൽ സംസ്കാരം.
എനിക്കെന്തെങ്കിലും സംഭവിച്ചാൽ ദുബായിലെത്തിക്കണം…
മുംബൈയിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യമുണ്ടായിരുന്ന ഹേം ചന്ദ് രണ്ട് ദിവസം മുൻപ് തന്റെ ഭാര്യയോട് പറഞ്ഞു: തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ അന്തിമ ചടങ്ങുകൾക്കായി നിങ്ങൾ എന്നെ ദുബായിലേക്ക് കൊണ്ടുപോകണം. നാല് ദിവസം മുൻപ് അദ്ദേഹത്തിന് നേരിയ തോതിൽ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു എന്നതൊഴിച്ചാൽ പ്രത്യേകിച്ച് കാരണമൊന്നും കണ്ടെത്തിയിട്ടില്ലായിരുന്നുവെന്ന് മകൻ മനീഷ് പറഞ്ഞു.
എന്നാൽ പിതാവ് പെട്ടെന്ന് പോയി. ചൊവ്വാഴ്ച പുലർച്ചെ അദ്ദേഹത്തിന് കടുത്ത ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു. സംഭവസമയത്ത് ഭാര്യ റീത്തയും വീട്ടുജോലിക്കാരിയും ഒപ്പമുണ്ടായിരുന്നു. അവർ ഉടനെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായിലേക്ക് മടങ്ങേണ്ടിയിരുന്ന അതേ ദിവസം തന്നെയാണ് ഹേംചന്ദ് അന്തരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് കുടുംബം ദുബായിലേയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തത്. മനീഷിനെ കൂടാതെ, ശിൽപ, ജൽപ എന്നീ മക്കളും ഇവർക്കുണ്ട്.
ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മൃതദേഹം ഇതാദ്യം
ഹേംചന്ദിന്റെ അന്ത്യാഭിലാഷപ്രകാരം അദ്ദേഹത്തിന്റെ ഭൗതികശരീരം ദുബായിലെത്തിക്കാൻ സാധിച്ചത് സഹാനുഭൂതിയുടെയും സഹവർത്തിത്വത്തിന്റെയും അസാധാരണമായ പ്രകടനത്തിലൂടെ മാത്രമാണ്. അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ യുഎഇയിലെയും ഇന്ത്യയിലെയും അധികാരികൾ ഒത്തൊരുമയോടെ പ്രവർത്തിച്ചു.
തന്റെ മൃതദേഹം ദുബായിലേക്ക് കൊണ്ടുവരണമെന്ന പിതാവിന്റെ അവസാന ആഗ്രഹം മാനിക്കുക എന്നത് മനിഷിന് വലിയ വെല്ലുവിളിയായിരുന്നു. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മൃതദേഹം കൊണ്ടുവരുന്നതിന് ഒരു പ്രോട്ടോക്കോൾ നിലവിലില്ലാത്തതിനാൽ തനിക്ക് വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. ഞാൻ എല്ലാ വാതിലുകളിലും മുട്ടി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പക്ഷേ എല്ലാ അധികാരികളും ദയ കാണിച്ചു്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ എല്ലാ അനുമതികളും നേടാൻ എനിക്ക് കഴിഞ്ഞു. രേഖകളെല്ലാം പെട്ടെന്ന് ശരിയാക്കി. സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപറേഷൻ, മുംബൈ പൊലീസ്, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം, മുംബൈയിലെ യുഎഇ കോൺസലേറ്റ്, യുഎഇ വിദേശകാര്യ മന്ത്രാലയം, ദുബായ് പൊലീസ്, ദുബായ് മുനിസിപാലിറ്റി എന്നിവരുടെ സഹായം വളരെയേറെയാണ്.