ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദ്ദാൻ സേനയുടെ വെടിയേറ്റ് മലയാളി മരിച്ചു

തിരുവനന്തപുരം: തുമ്പ രാജീവ് ഗാന്ധി നഗര്‍ സ്വദേശിയായ ഗബ്രിയേല്‍ പെരേരയാണ് ജോര്‍ദ്ദാന്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പരിക്കേറ്റ ഒരാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ജോർദാനിലാണ് ഇവർ ആദ്യം എത്തിയത്. ഇവിടെനിന്ന് ഇസ്രയേലിലേക്ക് കടക്കുന്നതിനിടെയാണ് വെടിയേറ്റത്. നാലുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മറ്റുരണ്ട് മലയാളികൾ ഇസ്രയേലിൽ ജയിലിലാണെന്നാണ് വിവരം.

ഗബ്രിയേലിന്റെ കുടുംബത്തിന് എംബസിയില്‍ നിന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് വിവരം അറിഞ്ഞത്. സമീപ വാസികളായ ഗബ്രിയേല്‍ പെരേരയും എഡിസണും വിസിറ്റ് വിസയിലാണ് ജോര്‍ദ്ദാനിലെത്തിയത്. ഫെബ്രുവരി പത്തിനാണ് ഇവര്‍ അനധികൃതമായി ജോര്‍ദ്ദാനില്‍ നിന്നും ഇസ്രയേലിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചത്.

ജോര്‍ദ്ദാന്‍ സേന ഇവരെ തടഞ്ഞെങ്കിലും ഇവര്‍ പാറക്കെട്ടുകളില്‍ ഓടി ഒളിച്ചു.
തുടര്‍ന്നുള്ള വെടിവെയ്പില്‍ തലയ്ക്ക് വെടിയേറ്റ ഗബ്രിയേല്‍ പെരേര സംഭവ സ്ഥലത്തു തന്നെ മരിച്ചുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *