ജിദ്ദ: ഭക്തിസാന്ദ്രമായ വ്രതാനുഷ്ഠാനങ്ങൾക്ക് തുടക്കമായതോടെ വിശ്വാസികളെ സ്വീകരിക്കുന്ന തിരക്കിലേക്ക് സൗദിയിലെ ഇരു ഹറമുകളും പള്ളികളും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ വിപണികളിൽ പരിശോധനകളും സമഗ്രം.
മക്ക, മദീന ഹറമുകളിൽ തീർഥാടകർക്കായി പ്രത്യേക ജീവനക്കാർ ഉൾപ്പെടെയുളളവർ പ്രവർത്തന നിരതരാണ്. സ്ത്രീകൾക്കായി വനിതാ കേഡർമാരും സജ്ജം. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദർ റമസാനിലെ പ്രത്യേകതയാണ്. ഈ ദിവസം വിശ്വാസികളുടെ തിരക്കേറും.
മക്കയിലും മദീനയിലും മാത്രമല്ല മുഴുവൻ വിശ്വാസികൾക്കും മികച്ച സൗകര്യങ്ങൾ നൽകാൻ സൗദിയിലെ ചെറുതും വലുതുമായ എല്ലാ പള്ളികളിലും പുതിയ കാർപെറ്റുകൾ വിരിച്ചും സൗകര്യങ്ങൾ നവീകരിച്ചും അറ്റകുറ്റപണികൾ പൂർത്തിയാക്കിയും നേരത്തെ തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ഒട്ടുമിക്ക പള്ളികളിലും വിശ്വാസികൾക്ക് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങളും സജ്ജമാണ്. പ്രത്യേക ഇഫ്താർ കൂടാരങ്ങൾ ക്രമീകരിച്ചാണ് മിക്കയിടങ്ങളിലും നോമ്പുതുറ.
വിപണിയിൽ പരിശോധന
റമസാനിൽ വിപണിയിൽ ഭക്ഷ്യ, ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും അധികൃതർ സ്വീകരിച്ചു കഴിഞ്ഞു. ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്നറിയാൻ കച്ചവട സ്ഥാപനങ്ങളിൽ കർശന പരിശോധനകളും തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യ ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ, അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.