ലണ്ടൻ: ഇന്ത്യൻ ചരിത്ര ഗവേഷകയോട് രാജ്യം വിടാൻ നിർദേശിച്ച് യുകെ. ഓക്സ്ഫഡ് ഗവേഷക വിദ്യാർഥിനി ഡോ. മണികർണിക ദത്തയോടയാണ് (37) ഉടൻ രാജ്യം വിടാൻ യുകെ ഹോം ഓഫിസ് ആവശ്യപ്പെട്ടത്. ഐഎൽആർ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഓക്‌സ്ഫഡിലെ ഗവേഷക വിദ്യാർഥിനിയായ ഡോ. മണികർണിക ദത്തയ്‌ക്കെതിരെ ഹോം ഓഫിസിന്റെ നടപടി.
നിലവിൽ അയർലൻഡിലെ ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ് ഡോ. മണികർണിക ദത്ത. 12 വർഷം മുൻപാണ് അവർ യുകെയിൽ എത്തിയത്. ഇവരുടെ ഭർത്താവും ഗ്ലാസ്ഗോ സർവകലാശാലയിലെ സീനിയർ ലക്ചററുമായ ഡോ. സൗവിക് നഹയ്ക്ക് ഐഎൽആർ അപേക്ഷയിന്മേൽ വീസ അനുവദിച്ചു.
ഇന്ത്യയിലെ വിവിധ ചരിത്ര സ്മാരകങ്ങളെക്കുറിച്ചാണ് ഡോ. മണികർണിക ദത്ത ഗവേഷണം നടത്തുന്നത്. എന്നാൽ അനുവദനീയമായ പരിധിക്കപ്പുറം ഡോ. മണികർണിക ദത്ത യുകെയിൽനിന്ന് വിട്ടുനിന്നു എന്നാണ് ഹോം ഓഫിസ് വീസ നിരസിച്ചുകൊണ്ട് അറിയിച്ചത്. വിദ്യാർഥി വീസയിൽ എത്തുന്നവർ ഐഎൽആർ അപേക്ഷ നൽകുമ്പോൾ പത്ത് വർഷ കാലയളവിൽ 548 ദിവസം കൂടുതൽ രാജ്യത്ത് നിന്ന് വിട്ടുനിൽക്കരുതെന്ന ചട്ടം പാലിക്കണമെന്നും ഹോം ഓഫിസ് ചൂണ്ടിക്കാട്ടി. പക്ഷേ ഡോ. മണികർണിക ദത്ത 691 ദിവസം രാജ്യം വിട്ടുനിന്നു.
ഓക്സ്ഫഡ് സർവകലാശാല പോലെ പ്രശസ്തമായ കോളജിൽ ഗവേഷണം നടത്തുന്ന വ്യക്തിയായ തന്റെ കക്ഷിയുടെ യാത്രകൾ അവരുടെ പഠനത്തിന്റെ ഭാഗമായിരുന്നു എന്ന് ഡോ. മണികർണിക ദത്തയുടെ അഭിഭാഷകനായ നാഗ കന്ദയ്യ പറഞ്ഞു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
പഠനത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ തങ്ങിയതെന്ന് അറിയിച്ചിട്ടും ഹോം ഓഫിസ് നടപടി പിൻവലിച്ചിട്ടില്ല. യാത്രകൾ നടത്തിയിരുന്നില്ലെങ്കിൽ തീസിസ് പൂർത്തിയാക്കാനോ അക്കാദമിക് ആവശ്യകതകൾ നിറവേറ്റാനോ കഴിയില്ലായിരുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അപേക്ഷ നിരസിച്ചതിനെ തുടർന്ന് റിന്യൂവിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഉടൻ രാജ്യം വിടണമെന്നും സ്വമേധയാ പോകുന്നില്ലെങ്കിൽ 10 വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്നും ഹോം ഓഫിസ് മുന്നറിയിപ്പ് നൽകി. മറ്റ് നിയമനടപടികളെ അഭിമുഖീകരിക്കേണ്ടതായും വരും.
ഗ്ലാസ്ഗോ സർവകലാശാലയിലെ ഇംപീരിയൽ, പോസ്റ്റ്-കൊളോണിയൽ ചരിത്രത്തിലെ സീനിയർ ലക്ചററും ഭർത്താവുമായ ഡോ. സൗവിക് നഹയോടൊപ്പമാണ് ഡോ. മണികർണിക ദത്ത യുകെയിലെ വെല്ലിങിൽ താമസിക്കുന്നത്. രാജ്യം വിടണമെന്ന് പറഞ്ഞ് ഇമെയിൽ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് ഡോ. മണികർണിക ദത്ത പ്രതികരിച്ചു. യുകെയിലെ വിവിധ സർവകലാശാലകളിൽ താൻ ജോലി ചെയ്യുന്നുവെന്നും 12 വർഷമായി ഇവിടെ താമസിക്കുന്ന ആളാണെന്നും ബിരുദാനന്തര ബിരുദം നേടാൻ ഓക്സ്ഫഡ് സർവകലാശാലയിൽ എത്തിയതിനുശേഷം ജീവിതത്തിന്റെ വലിയൊരു ഭാഗം യുകെയിലാണ് ജീവിച്ചത് എന്നും ഡോ. മണികർണിക ദത്ത പറഞ്ഞു. ഇതുപോലൊന്ന് തനിക്ക് സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും കൂട്ടിച്ചേർത്തു.