പുണ്യമാസത്തിലെ കാരുണ്യം: റമസാനിൽ 3 കോടി രൂപയുടെ സംഭാവനയുമായി പ്രവാസി മലയാളി

ദുബായ്: റമസാനിൽ ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെയും ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും പേരിൽ ഡോ. കെ.പി. ഹുസൈൻ 3 കോടി രൂപ സംഭാവന നൽകി. കഴിഞ്ഞ 28 വർഷമായി ദാനധർമങ്ങൾ വഴി സാമൂഹിക, ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി ട്രസ്റ്റ് ഉദാരമായി സംഭാവന നൽകിവരുന്നതായി അദ്ദേഹം പറഞ്ഞു.

മാനവിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട കോഴിക്കോട്ടെ ഇഖ്റാ ഇന്റർനാഷനൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിനാണ് ഈ വർഷത്തെ പ്രധാന സംഭാവനകളിലൊന്ന്. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അൻവറിന്റെ നേതൃത്വത്തിൽ ഇഖ്റാ ആശുപത്രി അതിന്റെ ജീവകാരുണ്യ സേവനങ്ങളിൽ വേറിട്ടുനിൽക്കുന്നു. ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഈ ആശുപത്രി ദരിദ്രരായ രോഗികൾക്ക് സൗജന്യ കൺസൾട്ടേഷൻ, ശസ്ത്രക്രിയകൾ തുടങ്ങിയ ആരോഗ്യസേവനങ്ങൾ നൽകുന്നു. 

ആശുപത്രിയുടെ പുതുതായി നിർമിച്ച സമുച്ചയത്തിന് ഡോ. ഹുസൈൻ സംഭാവന ചെയ്ത ഒരു കോടി രൂപ ഇഖ്റാ ആശുപത്രിയിൽ 13 ഒപി വിഭാഗങ്ങൾ വിപുലീകരിച്ച് സൗകര്യമൊരുക്കുന്നതിന് വിനിയോഗിക്കും. ഇത് ആശുപത്രിയിൽ വരുന്ന പാവപ്പെട്ട രോഗികളെ സേവിക്കാനുള്ള ശേഷി ഗണ്യമായി വർധിപ്പിക്കും. കഴിഞ്ഞ 10 വർഷമായി ആശുപത്രി പാവപ്പെട്ട രോഗികൾക്ക് ഏകദേശം 20 കോടി രൂപയുടെ കിഴിവുള്ളതും സൗജന്യവുമായ സേവനങ്ങൾ നൽകി.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

രണ്ടാമതായി, ഡോ. ഹുസൈന്റെ ജന്മനാടായ തിരൂരിലെ സിഎച്ച് സെന്ററിനാണ് സഹായം നൽകിയത്. അത്യാവശ്യക്കാർക്ക് ആരോഗ്യസേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള ജീവകാരുണ്യ സ്ഥാപനമാണിത്. ഡയാലിസിസും അർബുദ ചികിത്സകളും മരുന്നുകളും സിഎച്ച് സെന്റർ പൂർണമായും സൗജന്യമായി നൽകുന്നു. ഇവിടുത്തെ അഞ്ചു നില കെട്ടിടത്തിന്റെ നിർമാണത്തിനായി ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് 68 ലക്ഷം രൂപ അനുവദിച്ചു. നിർമാണം പൂർത്തിയായ കെട്ടിടത്തിന്റെ ഒരു നിലയിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിക്കാൻ ഈ സംഭാവന സഹായിക്കും. പുതിയ കെട്ടിടം ഡയാലിസിസ് സേവനങ്ങൾ, കാൻസർ ചികിത്സകൾ, ദരിദ്രർക്കുള്ള മറ്റ് അവശ്യ ആരോഗ്യസേവനങ്ങൾ എന്നിവയ്ക്കായി അധിക സൗകര്യം നൽകും. 

ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റും ഹെൽപിങ് ഹാൻഡ്‌സ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് കെയർ ഹോമുകൾ, കിഡ്‌നി ഡയാലിസിസ് സെന്ററുകൾ, കാൻസർ ഹോമുകൾ, മെഡിക്കൽ ക്യാംപുകൾ, ഭവനരഹിതർക്കുള്ള ഷെൽട്ടറുകൾ എന്നിവയിലൂടെ ഏറെ കാലമായി സഹായം നൽകിവരുന്നു. ഈ വർഷം വയനാട്ടിലെ ചൂരൽമലയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് സ്ഥിരമായ താമസസ്ഥലവും പുതിയൊരു തുടക്കവും നൽകുക എന്ന ലക്ഷ്യത്തോടെ 40 ലക്ഷം രൂപയ്ക്ക് 98 സെന്റ് ഭൂമി വാങ്ങി സംഭാവന നൽകിയിട്ടുണ്ട് എന്നും ഡോ.ഹുസൈൻ അറിയിച്ചു. ഭവനരഹിതരായ 20 വീടുകളുടെ നിർമ്മാണം സുഗമമാക്കുന്നതിനായി ട്രസ്റ്റ് സ്ഥലം വാങ്ങി ഹെൽപിങ് ഹാൻഡ്‌സ് ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി. ഉരുൾപൊട്ടലിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് ഇത് സുരക്ഷയും സ്ഥിരതയും നൽകും.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബിന് 58 ലക്ഷം രൂപ നൽകി സമൂഹത്തെ സേവിക്കാനുള്ള പ്രതിബദ്ധത കൂടുതൽ വിപുലീകരിച്ചു. ഈ സംഭാവന തിരുമ്പാടിയിൽ 8 ഏക്കർ ഭൂമി വാങ്ങുന്നതിനാണ് ഉപയോഗിക്കുന്നത്. വൈകല്യമുള്ളവർ, നാഡീ വൈകല്യമുള്ളവർ, ട്രോമ ഇരകൾ എന്നിവർക്കായി ഒരു പ്രത്യേക ഗ്രാമം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. നാഡീസംബന്ധമായ അവസ്ഥകൾ, ശാരീരിക വൈകല്യങ്ങൾ, ട്രോമ എന്നിവയാൽ ബാധിച്ചവർക്ക് സമഗ്രമായ പുനരധിവാസവും ചികിത്സയും നൽകുന്നതിനായി രൂപകൽപന ചെയ്ത ഇൻപേഷ്യന്റ് സേവനങ്ങളുള്ള ഒരു അത്യാധുനിക സൗകര്യം സൃഷ്ടിക്കാൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബിന്റെ ചെയർമാൻ എന്ന നിലയിൽ ഡോ. കെ.പി. ഹുസൈൻ വിഭാവനം ചെയ്യുന്നു. വ്യക്തികൾക്ക് ശരിയായ ചികിത്സ ലഭിക്കാനും കൂടുതൽ സംതൃപ്തവും സാധാരണവുമായ ജീവിതം നയിക്കാനും കഴിയുന്ന പൂർണമായും സജ്ജീകരിച്ചതും പിന്തുണയുള്ളതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ദരിദ്ര കുടുംബങ്ങളുടെ ഭവന നിർമാണ സഹായം, ആരോഗ്യ സംരക്ഷണ ചെലവ് താങ്ങാൻ കഴിയാത്തവർക്കുള്ള വൈദ്യചികിത്സാ സഹായം, പള്ളികളുടെയും ക്ഷേത്രങ്ങളുടെയും നവീകരണം, നിർമാണം, മതസ്ഥാപനങ്ങൾ അവരുടെ സമൂഹങ്ങൾക്ക് സേവനം നൽകുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കുക, കെഎംസിസി, എഐഎം പോലുള്ള സാമൂഹിക സംഘടനകൾക്കും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ക്ഷേമത്തിനായി സമർപ്പിച്ചിരിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും പിന്തുണ എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി സഹായം തേടി നിരവധി വ്യക്തികളും സംഘടനകളും ട്രസ്റ്റിനെ സമീപിച്ചിട്ടുണ്ട്. ഇതിനെല്ലാമുള്ള സംഭാവന ആയി 34 ലക്ഷം രൂപയാണ് ഈ വർഷം നൽകുക.

കഴിഞ്ഞ 28 വർഷമായി സമൂഹത്തെ സേവിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ടെന്നും ഈ വർഷവും സംഭാവനകൾ നൽകി പാവപ്പെട്ടവരുടെ ജീവിത മൂല്യം വർദ്ധിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. സകാത്ത് അർഹരായ വ്യക്തികളിലേക്കും സംഘടനകളിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലും ശ്രദ്ധാലുക്കളാണ്. റമസാനിൽ ഏറ്റവും ആവശ്യമുള്ളവർക്ക് കാരുണ്യപരമായ പരിചരണം, മാനുഷിക സഹായം, ശാക്തീകരണം എന്നിവ ലഭ്യമാക്കുന്നതിനുള്ള ദൗത്യത്തെ തന്റെ ഭാര്യ ഡോ. ബീന ഹുസൈനും മക്കളും ബഹുമാനിക്കുന്നു എന്നും ഡോ.ഹുസൈൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *