അമ്പലവയൽ: പ്രവാസി ക്ഷേമപ്രവർത്തനങ്ങൾ തുടർന്നും ലഭ്യമാകണമെങ്കിൽ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് കൂട്ടാമ്പള്ളി പറഞ്ഞു. വയനാട് ജില്ലാ പ്രവർത്തക കൺവൻഷൻ അമ്പലവയൽ സഹകരണ ബാങ്ക് ഹാളിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പ്രവാസികൾക്ക് പെൻഷൻ നൽകുന്ന, തിരിച്ച് വന്ന പ്രവാസികൾക്ക് പുനരധിവാസത്തിന് സഹായം നൽകുന്ന, ലോകമലയാളികളെയാകെ ഒന്നിപ്പിക്കുന്ന ലോകകേരളസഭ നടത്തുന്ന ഏക സംസ്ഥാനം കേരളമാണ്. 2016 ൽ 500 രൂപയായിരുന്ന പ്രവാസി പെൻഷൻ ഘട്ടം ഘട്ടമായി വർധിപ്പിച്ച് ബേസ്‌പെൻഷൻ 3000-3500 രൂപയും, പരമാവധി പെൻഷൻ 7000 രൂപയും ആക്കിയത് കഴിഞ്ഞ രണ്ട് ഇടതുസർക്കാരുകളാണ്. രാജ്യത്തിനാകെ അഭിമാനായി മാറിയ നോർക്ക സ്ഥാപിച്ചതും ഇടതുപക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി ടി മൻസൂർ അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പ്രവാസി സംഘം ബത്തേരി ഏരിയ ട്രഷറർ യു പി ഗഫൂറിനെ ആദരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി, വൈസ്പ്രസിഡന്റ് കെ ടി അലി, യു പി ഗഫൂർ, പ്രവാസി കുടുംബവേദി ജില്ലാ കൺവീനർ മേരി രാജു, കുടുംബവേദി സംസ്ഥാന കമ്മിറ്റിയംഗം കെ സൈനബ, കർഷകസംഘം ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഗഫൂർ തുടങ്ങയവർ സംസാരിച്ചു. സംസ്ഥാനകമ്മിറ്റിയംഗവും സംഘാടകസമിതി ചെയർപേഴ്സണുമായ കെ കെ നാണു സ്വാഗതവും, കെ ആർ പ്രസാദ് അനുശോചനവും, ജില്ലാ ജോയിന്റ് സെക്രട്ടറി കെ സേതുമാധവൻ നന്ദിയും പറഞ്ഞു.

