ദമ്മാം: സിപിഐ എം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷണന്റെ പേരിൽ ദമ്മാം നവോദയ സമഗ്ര സംഭാവനക്കുള്ള അവാർഡ് പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ടിലേറെ കാലമായി സൗദി അറേബ്യയിലെ കിഴക്കൻ പ്രവശ്യയിൽ സാമൂഹ്യ ക്ഷേമ ജീവകാരുണ്യ, കലാ-കായിക, സാംസ്കാരിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പ്രവാസികൾക്ക് താങ്ങും തണലുമായി മാത്യകാപരമായ പ്രവർത്തനം നടത്തുന്ന സംഘടനയായ നവോദയ . ഈ വർഷത്തെ അവാർഡ് പൊതു വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്കാണ്. ഒരു ലക്ഷം രൂപയും വെങ്കലത്തിൽ തിർത്ത ഒരു ശില്പവുമാണ് അവാർഡായി നൽകുന്നത്. ആദ്യഅവാർഡ് ഈ വർഷം ആഗസ്റ്റിൽ കണ്ണൂരിൽ വച്ച് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരള രാഷ്ട്രീയത്തിന്റെ ദിശ നിർണ്ണയിച്ച ജനകീയനായ നേതാവാണ് അന്തരിച്ച സഖാവ് കോടിയേരി ബാലകൃഷ്ണൻ. ഉജ്ജ്വലനായ സംഘാടകൻ, മികച്ച പ്രഭാഷകൻ, ശ്രദ്ധേയനായ സാമാജികൻ, ജനപക്ഷ ഭരണത്തിന്റെ സമുജ്ജ്വല മാതൃക സൃഷ്ടിച്ച ഭരണാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ച കോടിയേരി ആത്മാർഥമായ പ്രവർത്തനം കൊണ്ട് ജനഹൃദയത്തിൽ സ്ഥിര പ്രതിഷ്ഠ നേടിയ കമ്മ്യൂണിസ്റ്റുകൂടിയാണ്. അദ്ദേഹത്തിന്റെ പേരിൽ “നവോദയ- കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന അവാർഡ്” എന്ന പേരിലാണ് അവാർഡ് നൽകുകയെന്നും ഭാരവാഹികൾ അറിയിച്ചു.
ആദ്യ അവാർഡിന് പൊതു വിദ്യാഭ്യാസ മേഖലയിൽ തങ്ങളാൽ ചെയ്തിട്ടുള്ള സംഭാവനകളെകുറിച്ചിട്ടുള്ള വിശദമായ രേഖകൾ അടങ്ങിയ അപേക്ഷകൾ Ravinath101@gmail.comഎന്ന ഐഡിയിൽ അയക്കണം അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ജുലൈ 10. അവാർഡിനർഹരായവരെ തെരഞ്ഞടുക്കുന്നത് ഡോ.തോമസ് ഐസക്ക്, പ്രൊഫസർ രവിന്ദ്രൻ മാഷ്, വിൻസന്റ് എന്നിവരടങ്ങിയ ജൂറിയാണ്.