കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനും നിയമങ്ങളും നിയന്ത്രണങ്ങളും തൊഴിലുടമകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക പരിശോധനാ സംഘത്തിനു രൂപം നൽകിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പ്രവാസി തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമാണ് നടപടിയെന്ന് ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് അൽ മുറാദ് പറഞ്ഞു.
ഇതിന്റെ ഭാഗമായി സർക്കാർ, സ്വകാര്യ കമ്പനികളിലും നിർമാണ കേന്ദ്രങ്ങളിലും തൊഴിലാളി ക്യാംപുകളിലും പരിശോധന നടത്തും. 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പ്രവാസി തൊഴിലാളികൾക്കായി (പുരുഷന്മാർക്ക്) പ്രത്യേക അഭയ കേന്ദ്രം ഉടൻ തുറക്കും. തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കാനും മനുഷ്യക്കടത്ത്, വീസക്കച്ചവടം തുടങ്ങി വിവിധ കേസുകളിൽ കുടുങ്ങിയവരെ താൽക്കാലികമായി പാർപ്പിക്കുന്നതിനുമാണ് അഭയകേന്ദ്രം ഒരുക്കുന്നത്.