ദുബായ്: നിയമലംഘകരായ വീട്ടുജോലിക്കാരെ നിയമിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വീട്ടുജോലിക്കാരെ അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾ വഴിയാണ് നിയമിക്കേണ്ടത്. നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന ഒരാൾക്ക് പുതിയ വീസ നൽകാൻ ലക്ഷ്യമിട്ട് വീടുകളിൽ ജോലിക്ക് വയ്ക്കുന്നത് നിയമലംഘനമാണ്. എന്നാൽ ഇത്തരം താൽക്കാലിക നിയമനങ്ങൾക്ക് നിയമസാധുതയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിയെ മറ്റിടങ്ങളിൽ ജോലിക്ക് വിട്ട തൊഴിലുടമയും ഇത്തരക്കാരെ ജോലിക്കു നിയമിക്കുന്നവരും പിഴയൊടുക്കേണ്ടി വരും.
മുന്നറിയിപ്പില്ലാതെ ജോലി ഉപേക്ഷിക്കാവുന്ന സാഹചര്യങ്ങൾ
∙ കരാറിൽ വ്യക്തമാക്കിയ വേതനം തൊഴിലുടമ വെട്ടിക്കുറച്ചാൽ തൊഴിലാളികൾക്കു ജോലി ഉപേക്ഷിക്കാൻ അവകാശമുണ്ട്. കരാർ വ്യവസ്ഥകൾ സ്പോൺസർ പാലിച്ചില്ലെങ്കിലും ജോലി ഉപേക്ഷിക്കാം.
∙ ജോലിക്കാരിയെ തൊഴിലുടമ കയ്യേറ്റം ചെയ്താൽ മുന്നറിയിപ്പില്ലാതെ ജോലി ഉപേക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാത്തരം ഉപദ്രവങ്ങളും ഇതിൽ ഉൾപ്പെടും.
∙ ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയായാൽ ഉടൻ മന്ത്രാലയത്തിൽ പരാതിപ്പെടണം.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
ഇത്തരം കാരണങ്ങളാൽ തൊഴിൽ ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ മൂന്ന് ദിവസത്തിനകം മന്ത്രാലയത്തിൽ പരാതിപ്പെടണമെന്നാണ് നിയമം. ജോലി ഒഴിവാക്കിയാൽ റിക്രൂട്ടിങ് ഏജൻസിയിൽ ഹാജരാകണം. മറ്റൊരു ജോലി കണ്ടെത്താൻ സാധിക്കുന്നതു വരെ റിക്രൂട്ടിങ് ഏജൻസിക്ക് കീഴിൽ കഴിയാം. കാര്യങ്ങൾ തീർപ്പായാൽ രാജ്യം വിടുകയോ പുതിയ തൊഴിൽ കണ്ടെത്തുകയോ ചെയ്യാം.