വിമാന അപകടങ്ങൾ തുടർ കഥയാകുമോ?

ബാദുഷ കടലുണ്ടി | കേരള പ്രവാസി സംഘം

കഴഞ്ഞ ദിവസം അഹമ്മദാബാദ് വിമാനതാവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8. (ഫ്ലൈറ്റ് AI 171) വിമാനം 30 സെക്കന്റിനകം തകർന്ന് തീഗോള മാകുന്നത് രാജ്യത്തെ പിടിച്ചുലച്ച കാഴ്ചയാണു. കറുത്ത പുകകൊണ്ട് മൂടിയ റൺവേ, നിലംപതിച്ച എയർ ഇന്ത്യ വിമാനത്തിന്റെ ചിതറി തെറിച്ച അവശിഷ്ടങ്ങൾ, നിലവിളിയോടെ ഓടുന്ന രക്ഷാപ്രവർത്തകർ, നിരാശയിലാഴുന്ന 242 യാത്രക്കാരുടെയും കുടുംബങ്ങളുടെയും മുഖങ്ങൾ… ഈ ദാരുണമായ ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖത്തിലും വേദനയിലും കേരള പ്രവാസി സംഘവും പങ്ക് ചേരുന്നു…

ഒരിക്കൽ ‘രാജ്യത്തിന്റെ അഭിമാനം’ എന്നായിരുന്നു ഇതേ എയർ ഇന്ത്യയെ വിശേഷിപ്പിച്ചത്. ഇന്ന് അതേ വിമാനത്തിൽ നടന്ന ഈ ദുരന്തം നാം ഒരുപാട് കാലമായി അറിയാവുന്ന യാഥാർത്ഥ്യങ്ങളെ വീണ്ടും ഉച്ചത്തിൽ ചോദ്യചിഹ്നമായി ഉയർത്തുകയാണ്: സ്വകാര്യവത്കരണം, ലാഭം, സുരക്ഷ — ആകാശ പാതയിൽ മനുഷ്യജീവിതങ്ങൾക്ക് വിലയില്ലാതാകുമോ?

എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണവും പറന്നുയരുന്ന ചോദ്യങ്ങളും

ഇന്ത്യയുടെ ആകാശ പാതകളിലൂടെ പതിറ്റാണ്ടുകളോളം തലയുയർത്തി പറന്ന എയർ ഇന്ത്യ, ഇന്ന് ആശങ്കകളുടെയും ചോദ്യചിഹ്നങ്ങളുടെയും നിഴലിലാണ്.

രാജ്യത്തിന്റെ അഭിമാനമായിരുന്ന ഈ വിമാനക്കമ്പനിയെ ഒരു സ്വകാര്യ കുത്തകക്ക് കൈമാറിയപ്പോൾ, കേരള പ്രവാസി സംഘം ഉൾപ്പെടെ അനേകം പേർ അന്നേ ചൂണ്ടിക്കാണിച്ച ആശങ്കകൾ ഇന്ന് യാഥാർത്ഥ്യമാവുകയാണോ എന്ന ഭയം സാധാരണ ജനങ്ങളിൽ പോലും ഉടലെടുത്തിട്ടുണ്ട്.ഇന്ന് ഈ മഹാരാജ്യം ലോകത്ത് വിമാനകമ്പിനിയില്ലാത്ത രാജ്യവുമായി മാറി…

വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ മുതൽ, യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വരെ, എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം വരുത്തിവെച്ച പ്രശ്നങ്ങൾ ഓരോ ദിവസവും വർദ്ധിച്ചുവരികയാണോ എന്ന് പലരും ചോദിക്കുന്നു.

“വിശ്വസിക്കാൻ കൊള്ളാത്ത വിമാനമാണ്, കമ്പനിയാണ്” എന്ന ആക്ഷേപം ഇന്ന് എയർ ഇന്ത്യയെക്കുറിച്ച് പലപ്പോഴും കേൾക്കുന്നു. ടിക്കറ്റെടുത്ത് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് പലപ്പോഴും വിമാനം റദ്ദാക്കുന്നത് കാരണം തർക്കിക്കേണ്ടി വരുന്ന അവസ്ഥ സർവ്വ സാധാരണമായിരിക്കുന്നു. കൃത്യസമയത്ത് യാത്ര ചെയ്യേണ്ടവരുടെ പ്രതീക്ഷകളെ തകർത്ത്, ഒരു മുന്നറിയിപ്പുമില്ലാതെ വിമാനങ്ങൾ റദ്ദാക്കിയത് കാരണം നിരവധി പ്രവാസികൾക്ക് തൊഴിൽ വരെ നഷ്ടപ്പെട്ടിട്ടുണ്ടു. വ്യക്തിഗത പ്രശ്നങ്ങൾക്ക് പുറമെ, എയർ ഇന്ത്യാ രാജ്യത്തിന്റെ പ്രതിച്ഛായക്കും വിശ്വാസത്തിനും തീരാ കളങ്കമാകുകയാണു…

പരിചയസമ്പന്നരായ പൈലറ്റുമാരെ പിരിച്ചുവിട്ട് താത്കാലികമായി ജോലിക്ക് വെച്ച പൈലറ്റുമാരുടെ കാര്യക്ഷമതയെക്കുറിച്ചും ചോദ്യങ്ങളുയരുന്നു. പഴക്കം ചെന്ന വിമാനങ്ങൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതെ പറത്തുന്നതും യന്ത്രത്തകരാറുകൾ ആവർത്തിക്കുന്നതും വലിയ ദുരന്തങ്ങൾക്ക് വഴിവെക്കില്ലേ എന്ന ഭയം വർദ്ധിച്ചിട്ടുണ്ട്.

സമീപകാലത്തുണ്ടായ ചില സംഭവങ്ങൾ ഈ ഭയത്തെ അരക്കിട്ടുറപ്പിക്കുന്നതാണ്. അഹമ്മദാബാദിൽ നടന്ന 246 പേരുടെ ജീവൻ അപഹരിച്ച ഈ അപകടം അതിൻ്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? അവരുടെ കുടുംബങ്ങളോട് എന്ത് സമാധാനം പറയും?

ദിവസേന ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഒരു ഗതാഗത മാർഗ്ഗമാണ് വിമാനയാത്ര. ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് സ്വന്തം നാടുമായി ബന്ധപ്പെടാനുള്ള പ്രധാന മാർഗ്ഗം കൂടിയാണിത്. അത്തരമൊരു സാഹചര്യത്തിൽ, കേട്ടുകേൾവിയില്ലാത്ത വിമാന അപകടങ്ങൾ നിത്യ സംഭവങ്ങളാകുമോ എന്ന ആശങ്ക പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും വല്ലാതെ അലട്ടുന്നുണ്ട്. തിരിച്ചിറക്കലുകളും യന്ത്രത്തകരാറുകളും വിമാനം റദ്ദാക്കലുകളും ഇന്ന് വാർത്തയല്ലാതായി മാറിക്കഴിഞ്ഞു. ഇത് സാധാരണമാണെന്ന് നമ്മൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവോ?

അവസരം നോക്കി അടിക്കടി ടിക്കറ്റ്‌ ചാർജ് വർദ്ധിപ്പിക്കുവാൻ മത്സരിക്കുകയാണു വിമാന കമ്പിനികൾ.ലാഭം മാത്രം ലക്ഷ്യമിടുന്ന കുത്തകകൾക്ക് നമ്മുടെ ആകാശ പാതകൾ വിട്ടു കൊടുക്കുകയാണോ എന്ന ചോദ്യം പ്രസക്തമാകുകയാണു.രാജ്യത്തിന്റെ കോടിക്കണക്കിന് ആസ്തിയുള്ള, ലോകത്തിന് തന്നെ മാതൃകയായിരുന്ന എയർ ഇന്ത്യയെ ചുളുവിലക്ക് വിറ്റഴിച്ചതിൻ്റെ പരിണിത ഫലങ്ങളാണോ ഈ അപകടങ്ങളും ഉത്തരവാദിത്വമില്ലായ്മയും?

ലാഭം കുന്നു കൂടുമ്പോൾ അതിന് കണ്ണും കാതും നഷ്ടപ്പെടും അത് മാത്രമല്ല, അതിന് മനുഷ്യത്വവും നഷ്ടപ്പെടും സ്വകാര്യവൽക്കരണം ഒരു സ്ഥാപനത്തെ കാര്യക്ഷമമാക്കുമെന്ന ഒരു കൂട്ടരുടെ വാദം എയർ ഇന്ത്യയുടെ കാര്യത്തിൽ പാടേ പൊളിയുകയാണു…

സർക്കാർ എല്ലാ ബാധ്യതകളും ഒഴിഞ്ഞുമാറി, രാജ്യത്തിന്റെ കണ്ണായ ഒരു സ്ഥാപനത്തെ ലാഭക്കൊതിയൻമാർക്ക് വിട്ടുകൊടുത്തത് തെറ്റായിരുന്നോ എന്ന് ഇന്ന് സാധാരണ ജനങ്ങൾ പോലും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ആകാശത്ത് പറന്നുയരുന്ന ഓരോ വിമാനവും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഉറപ്പാക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണ്?

ഈ ചോദ്യങ്ങൾക്ക് ആത്മാർത്ഥമായ ഉത്തരങ്ങൾ ലഭിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ നമ്മുടെ ആകാശയാത്രകൾ ആശങ്കകളുടെയും ഭയത്തിൻ്റെയും ചിറകിലേറി മാത്രമായിരിക്കും. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം അതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും കൂടുതൽ മികച്ച സേവനങ്ങൾ നൽകുമെന്നും വാദങ്ങളുണ്ടായിരുന്നു.

എന്നാൽ, നിലവിൽ ഉയരുന്ന പരാതികളും ആശങ്കകളും ഈ വാദങ്ങളെ ചോദ്യം ചെയ്യുന്നു. ഒരു വിമാനക്കമ്പനിയുടെ സുരക്ഷ എന്നത് സാമ്പത്തിക ലാഭത്തിനപ്പുറം, മനുഷ്യജീവന്റെ വിലയുമായി ബന്ധപ്പെട്ടതാണ്. വിമാനങ്ങളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ, പരിചയസമ്പന്നരായ ജീവനക്കാർ, കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെല്ലാം ഒരു വിമാനക്കമ്പനിയുടെ വിശ്വാസ്യതയുടെ അടിസ്ഥാനമാണ്.

സർക്കാരിന്റെ കൈവശമിരിക്കുമ്പോൾ നേരിട്ട നഷ്ടങ്ങൾ നികത്താനും കാര്യക്ഷമത വർദ്ധിപ്പിക്കാനുമായിരുന്നു സ്വകാര്യവൽക്കരണം എന്ന വാദം. എന്നാൽ, ഈ നടപടി സ്വകാര്യ ഉടമകൾക്ക് കൂടുതൽ ലാഭമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമായി മാറുകയാണോ എന്ന സംശയം ബലപ്പെടുന്നു. സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ വിഷയത്തിൽ സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണ്. എയർ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെക്കുറിച്ചും, സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും, ജീവനക്കാരുടെ അവസ്ഥയെക്കുറിച്ചും ഒരു നിഷ്പക്ഷമായ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

നഷ്ടപ്പെടുന്ന ഓരോ ജീവനും ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കുന്നത്. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ, ശക്തമായ നടപടികൾ സ്വീകരിക്കുകയും ഉത്തരവാദിത്തപ്പെട്ടവർക്ക് ശിക്ഷ ഉറപ്പാക്കുകയും വേണം.

നമ്മുടെ ആകാശ പാതകൾ സുരക്ഷിതവും വിശ്വസനീയവുമാണെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും വ്യോമയാന റെഗുലേറ്ററി അതോറിറ്റിയുടെയും പരമപ്രധാനമായ കടമയാണ്. ലാഭക്കൊതിക്ക് മുന്നിൽ മനുഷ്യജീവന്റെ വില ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കിയേ മതിയാകൂ. കാരണം, ഓരോ വിമാനയാത്രയും ഒരു സ്വപ്നത്തിലേക്കും പ്രതീക്ഷയിലേക്കുമുള്ള യാത്രയാണ്, ആശങ്കകളിലേക്കും ഭയത്തിലേക്കുമല്ല.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

Leave a Reply

Your email address will not be published. Required fields are marked *